ഹിമാചലിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അവസാന അഞ്ച് വർഷമായി ഹിമാചൽ ഭരിക്കുന്നത് ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരാണ്. പക്ഷെ ഇവിടെ തൊഴിലില്ലായ്മ മുതലുള്ള ധാരാളം പ്രശ്നങ്ങൾ മൂലം ജനം വലയുകയാണ്. ഡബിൾ എഞ്ചിൻ സർക്കാർ ഇന്ധനം നിറയ്ക്കാൻ മറന്നിരിക്കാമെന്നും പ്രിയങ്ക പറഞ്ഞു.
ഇതോടൊപ്പം തന്നെ ഇടയ്ക്കിടെ മരുന്നുകൾ മാറുന്നത് അസുഖം ഭേദമാക്കാനോ, ആർക്കും ഗുണം ചെയ്യാനോ പോകുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ജനങ്ങൾ രോഗികളാണെന്നും പഴയ ഔഷധം കഴിക്കുന്നത് തുടരണമെന്നുമാണ് നരേന്ദ്ര മോദി പറയുന്നത്.
ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങി വരുമെന്നും പ്രിയങ്ക പറഞ്ഞു.