താൻ വിഷാദരോഗിയെന്ന് ലൈല കോടതിയിൽ: പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നടത്തിയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ഡിമാൻഡ് ചെയ്തു. കേസിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്യുകയായിരുന്നു. തനിക്ക് വിഷാദ രോഗമുണ്ടെന്ന് ലൈല കോടതിയിൽ പറഞ്ഞു. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ്. ഇതിനായി കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നൽകും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായിട്ടാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.

© 2024 Live Kerala News. All Rights Reserved.