ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലിസ് ട്രസ് വിജയിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിട്ടുനിന്നെങ്കിലും പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പിൽ ലിസ് ട്രസിന് മൂൻതൂക്കം ലഭിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി നാല്പതിനായിരം അംഗങ്ങളാണ് വോട്ടു ചെയ്തത്. പോരാട്ടത്തിനൊടുവിൽ 57 ശതമാനം വോട്ടുകൾ നേടിയാണ് ലിസ് ട്രസ് ഋഷി സുനക്കിനെ പരാജയപ്പെടുത്തിയത്.
ബോറിസ് ജോൺസൺ രാജിവെച്ചതിനെ തുടർന്നാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടക്കം മുതൽ തന്നെ ടോറി എംപിമാരുടെ വലിയ പിന്തുണ നേടി ഋഷി സുനക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.എങ്കിലും അവസാന റൌണ്ടിൽ ഏകദേശം ഇരുപതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിൽ ലിസ് ട്രസ് വിജയം സ്വന്തമാക്കി.