ആന്റണി രാജുവിനെതിരായ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസ്; വിചാരണക്കോടതിയോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടിയെന്ന കേസിന്‍റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതു താത്പര്യ ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് കോടതി തീരുമാനിക്കും.

വിചാരണ വൈകുന്നതിനെ സർക്കാർ ന്യായീകരിച്ചു. ആന്റണി രാജുവിന്‍റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നു സർക്കാർ വ്യക്തമാക്കി. ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട്. എന്നാല്‍ ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണമോ എന്ന് കോടതി ചോദിച്ചു.

വിചാരണ കോടതിയിൽ നിന്ന് റിപ്പോർട്ട്‌ വിളിപ്പിക്കുന്നത് അല്ലെ നല്ലതെന്നും കോടതി ചോദിച്ചു. ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത് പോലെ അനേകം കേസുകൾ വരും എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഹര്‍ജി നിലനിൽക്കുമോ എന്നതിൽ വാദം തുടര്‍ന്നു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോയെന്നും കോടതി ചോദിച്ചു. വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി ഫയലിൽ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. ഹർജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

© 2024 Live Kerala News. All Rights Reserved.