മഹാരാഷ്ട്രയിൽ വേദാന്ത (Vedanta) ഗ്രൂപും തായ്‌വാനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ഫോക്‌സ്‌കോണും (Foxconn) ചേർന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ വൻ നിക്ഷേപം നടത്തുന്നു. മഹാരാഷ്ട്രയിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഇത്. ഈ രണ്ട് കംപനികളും സംയുക്ത സംരംഭം രൂപീകരിക്കാനും മഹാരാഷ്ട്രയിൽ അർധചാലകങ്ങൾ നിർമിക്കാനുമാണ് പദ്ധതിയിടുന്നത്. മഹാരാഷ്ട്രയെ അടുത്ത സിലികൺ വാലിയാക്കാൻ ഈ നിക്ഷേപം സഹായിക്കും.
2021 ഡിസംബറിൽ 76,000 കോടി രൂപ ചിലവിൽ സെമികോൺ ഇൻഡ്യ പദ്ധതിക്ക് കേന്ദ്ര സർകാർ അംഗീകാരം നൽകിയിരുന്നു.
വേദാന്തയുടെയും ഫോക്‌സ്‌കോണിന്റെയും പ്രതിനിധി സംഘം ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കൂടിക്കാഴ്ച നടത്തി. വേദാന്തയ്ക്കും ഫോക്‌സ്‌കോണിനും മഹാരാഷ്ട്ര സർകാർ പൂർണ സഹകരണം നൽകുമെന്ന് ഷിൻഡെ പറഞ്ഞു. ബൃഹത്തായ പദ്ധതിക്ക് കേന്ദ്രം പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് പണി പൂർത്തിയാക്കാൻ സംസ്ഥാന സർകാരും സംയുക്ത സംരംഭവും സമയപരിധി നിശ്ചയിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.