നിലവിലെ റെയില്‍പാത വികസിപ്പിച്ചു കൊണ്ട് സിൽവർ ലൈൻ പദ്ധതിക്ക് ബദലുമായി ഇ ശ്രീധരൻ; കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരന്‍. കേരളത്തിൽ ഇപ്പോഴുള്ള റെയില്‍പാത വികസിപ്പിച്ചു കൊണ്ട് കൂടുതൽ വേഗതയിലുള്ള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതി.

ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസർക്കാരിന് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തെ റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതിയാണ് വേണ്ടത്.

ഏത് പദ്ധതിവരാനും സമയമെടുക്കും. ഇപ്പോൾ പറയുന്ന സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. അതിനായി കുറഞ്ഞത് 12 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സില്‍വര്‍ലൈന് ബദലായി രണ്ട് തരത്തിലുള്ള പദ്ധതിയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതടക്കം ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും റിപ്പോര്‍ട്ടിലുണ്ടാകും.

വളരെ കുറഞ്ഞ ചെലവില്‍ ഉടന്‍ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ആലോചനയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇ ശ്രീധരനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് മുരളീധരൻ പറഞ്ഞു. പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കും.ഒരുപാട് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.