ഹിജാബ് നിരോധനം: ഉഡുപ്പിയില്‍ മാത്രം 400 ലധികം മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്ത്

ഉഡുപ്പി: കര്‍ണാടകയിലെ കോളജുകളിലെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയെ തുടര്‍ന്ന് നൂറുകണക്കിന് മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്തായതായി കണക്കുകള്‍. ഉഡുപ്പിയില്‍ മാത്രം നാലൂറിലധികം മുസ് ലിം പെണ്‍കുട്ടികളാണ് ക്ലാസ്സിന് പുറത്തായത്. ഉഡുപ്പിയിലെ 232 ഡിഗ്രി വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെ തുടര്‍ന്ന് ക്ലാസിന് പുറത്ത് നില്‍ക്കേണ്ടി വന്നത്. ഉഡുപ്പിയിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ ഉഡുപ്പി ജില്ലാ മുസ്‌ലിം ഒക്കൂട്ടയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 183 പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പരീക്ഷ നഷ്ടമായിട്ടുണ്ട്. ഇത് ഉഡുപ്പിയിലെ പ്രീയൂനിവേഴ്‌സിറ്റി കോളജുകളിലെ മൊത്തം മുസ്‌ലിം പെണ്‍കുട്ടികളുടെ (1446) 12.5% ആണ്.

ഹിജാബ് നിരോധനത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ എംജിഎം കോളജില്‍ നിന്ന് 58 വിദ്യാര്‍ഥിനികളാണ് പുറത്ത് നില്‍ക്കേണ്ടി വന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോളജ് പ്രിന്‍സിപ്പലിനെ സമീപിച്ചു. പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ഉന്നയിച്ച അപേക്ഷകളില്‍ ഒന്ന്. ‘ഞങ്ങളെ ഒരു പ്രത്യേക മുറിയില്‍ ഇരുത്തുകയും ഒരു വനിതാ ടീച്ചറെ ഇന്‍വിജിലേറ്ററായി നിയമിക്കുകയും ചെയ്താല്‍ ഹിജാബ് അഴിക്കാന്‍ പോലും ഞങ്ങള്‍ സമ്മതിച്ചു. ഈ അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു. അവര്‍ പറയുന്നു. ‘ഹിജാബ് ധരിക്കാതെ ക്ലാസില്‍ പോകുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല,’ ഖുര്‍ആനിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ രണ്ട് വാക്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ഖുര്‍ആനില്‍ ഹിജാബ് പരാമര്‍ശിക്കപ്പെടുന്നു, അത് ഞങ്ങളുടെ വിശ്വാസത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു’. വിദ്യാര്‍ഥിനി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.