യുക്രൈനെതിരെ റഷ്യന്‍ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം; ജോ ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈനുമേല്‍ റഷ്യന്‍ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ്. സേനാപിന്മാറ്റം എന്ന റഷ്യന്‍ നിലപാട് വിശ്വസിക്കാന്‍ കാരണങ്ങളില്ല. പുടിനുമായി ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി ചേരുന്നു.

റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രെയ്നെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണു തോന്നുന്നത് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സേനയെ പിന്‍വലിച്ചെന്ന റഷ്യയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.