ഇസ്രായേല്‍ ചാര സോഫ്‌റ്റ്വെയറായ പെഗസസ് ഇന്ത്യ വാങ്ങി;ഇടപാട് നടന്നത് മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ; ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒയുടെ ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. 2017ലെ ഒരു സൈനിക കരാറിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്‌റ്റ്വെയര്‍ വാങ്ങിയതെന്നാണ് ന്യൂയോക് ടൈംസ് പറയുന്നത്.പെഗാസസ് ലോകത്തിലെ തന്നെ പല സര്‍ക്കാരുകള്‍ക്കും വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയടക്കം പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ സര്‍ക്കാരും എന്‍.എസ്.ഒ ഗ്രൂപ്പും ചേര്‍ന്ന് ചാര സോഫ്‌റ്റ്വേറുകള്‍ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി രാജ്യങ്ങള്‍ക്ക് കൈമാറുകയായിരുന്നു.എന്‍.എസ്.ഒ ഗ്രൂപ്പിനെതിരേ 2019ല്‍ സോഫ്റ്റ്വെയറിനുള്ളില്‍ നിയമവിരുദ്ധമായി കയറിയെന്ന് ആരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് കേസ് കൊടുത്തിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായാണ് സ്ഥിരീകരിച്ചത്.എന്നാല്‍ പെഗാസസ് വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തോയെന്ന ചോദ്യത്തിന് രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. എന്‍.എസ്.ഒ ഗ്രൂപ്പുമായി യാതൊരു ബിസിനസ് ഇടപാടും ഇല്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ വിഷയത്തില്‍ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുകയാണ് സുപ്രീം കോടതി.

© 2024 Live Kerala News. All Rights Reserved.