കോഴിക്കോട് ഇരട്ട സ്‌ഫോടനം; തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു

കോഴിക്കോട്: എന്‍ഐഎക്ക് കനത്ത തിരിച്ചടി.കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും കോടതി വെറുതെ വിട്ടു.തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എന്‍ഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരുടെ ആവശ്യം. കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം.ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.അതേ സമയം കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീല്‍ നല്‍കിയത്.2006 ലാണ് കോഴിക്കോട് മൊഫ്യൂസിള്‍ ബസ്റ്റാന്റിലും കെ.എസ്ആര്‍ടിസി സ്റ്റാന്റിലും സ്‌ഫോടനം നടക്കുന്നത്. 2009ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

© 2025 Live Kerala News. All Rights Reserved.