വി.എസ് അച്യുതാനന്ദന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.എസിന് കോവിഡ് സ്ഥിരീകരിച്ച വിവരവും ആശുപത്രിയിലേക്ക് മാറ്റിയ കാര്യവും അരുണ്‍ കുമാര്‍ അറിയിച്ചത്.നേരത്തെ വി.എസിനെ പരിചരിക്കുന്ന നഴ്സിന് കൊവിഡ് പോസിറ്റീവായിരുന്നെന്നും ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹവും പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വി.എസ് നേരത്തെ തന്നെ വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്;

മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച് വീട്ടില്‍ കഴിച്ചുകൂട്ടിയ അച്ഛനും കൊവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു, അച്ഛന്‍.
നിര്‍ഭാഗ്യവശാല്‍ അച്ഛനെ പരിചരിച്ച നഴ്സിന് കൊവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോള്‍ അച്ഛനും കൊവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ച് അച്ഛനിപ്പോള്‍ ആശുപത്രിയിലാണ്.സുഖവിവരമന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.

© 2024 Live Kerala News. All Rights Reserved.