അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം;രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്;ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സ് തലസ്ഥാനമായ അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം.മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ക്ക് തീപ്പിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രത്തിന് സമീപമുള്ള പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകള്‍ ഉണ്ടായിരുന്നത്. ഡ്രോണ്‍ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് വിമാനത്താവളത്തിലും മുസഫയിലും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എണ്ണക്കമ്പനിയായ ്ADNOC യുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫയിലെ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകളാണ് പൊട്ടിത്തെറിച്ചതെന്നും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പൊലീസ് അറിയിച്ചു.ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ അതിര്‍ത്തി കടന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ആവര്‍ത്തിച്ച് നടത്തുകയും യു.എ.ഇയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.