മാവേലി എക്സ്പ്രസില്‍ എഎസ്‌ഐയുടെ ചവിട്ടേറ്റയാളെ തിരിച്ചറിഞ്ഞു;ക്രിമിനല്‍ കേസുകളില്‍ പ്രതി

കണ്ണൂര്‍: മാവേലി എക്സ്പ്രസ്സില്‍ എഎസ്‌ഐയുടെ മര്‍ദ്ദനത്തിനിരയായ യാത്രക്കാരനെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ വച്ച് ആക്രമിച്ചത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് നിലപാട്.മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതികയാണ് പൊന്നന്‍ ഷമീര്‍. കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയും ഇപ്പോള്‍ ഇരിക്കൂറില്‍ താമസിക്കുന്നതുമായ ആളുമാണ് പൊന്നന്‍ ഷമീര്‍ എന്നും പൊലീസ് പറയുന്നു. അതേസമയം, ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന് പിന്നില്‍ രണ്ട് പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ എഎസ്ഐ പ്രമോദിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പര്‍ കമ്പാര്‍ട്മെന്റില്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.