ചാന്‍സലറായി തുടരില്ല;നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നപ്പോള്‍ നിശബ്ദനായി;വിവാദങ്ങളോട് തര്‍ക്കിച്ചുനില്‍ക്കാന്‍ സമയമില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വകലാശാലകളുടെ ചാന്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേയെന്ന് ചോദിച്ച ഗവര്‍ണര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങള്‍ നടക്കേണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകള്‍ക്കില്ലെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യവും സമയവുമില്ലെന്നും വ്യക്തമാക്കി.ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യുമെന്ന് ഗവര്‍ണര്‍ ചോദിച്ചു. അക്കാദമിക് വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ശക്തി തെളിയിക്കാനുള്ള ഇടമല്ല സര്‍വകലാശാലകള്‍. ഡിലീറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടായെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്? നിലവിലെ തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേര്‍ത്ത് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമനിര്‍മ്മാണമോ ഓര്‍ഡിനന്‍സോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.