സോണിയയെ മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണ്;ആര്യയെ മുരളീധരന്‍ വേട്ടയാടുന്നത് മര്യാദയല്ല; മുരളി ഇനി ബി ജെ പിയില്‍ ചേരുമോ?പി.കെ. ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കെ മുരളീധരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍.
മേയര്‍ ആര്യ രാജേന്ദ്രനെ കെ. മുരളീധരന്‍ എം.എല്‍.എ വാക്കുകള്‍ കൊണ്ട് പിന്തുടര്‍ന്ന് വേട്ടയാടുന്നത് മര്യാദയല്ലെന്ന് പി.കെ. ശ്രീമതി ടീച്ചര്‍.
ശ്രീമതി ടീച്ചര്‍ പറഞ്ഞത്:
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയോട് കെ. മുരളീധരന്‍ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്? തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുടര്‍ന്ന് വാക്കുകള്‍ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് ശ്രീ. മുരളീധരനോട് പറയാന്‍ കോണ്‍ഗ്രസ്സിലാരുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ മേയറുടെ ഡ്രൈവര്‍ക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവര്‍ക്ക് തെറ്റുപറ്റിയാല്‍ പഴി മുരളീധരനാണോ?
രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെണ്‍കുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്‌നേഹവുമൊന്നും മുരളീധരനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. എങ്കിലും പകയും ശത്രുതയും ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ ? മുഖ്യമന്ത്രിക്കും ശ്രീ. ശശി തരൂര്‍ എംപിക്കുമെതിരെ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും അതിരുവിടുന്നുവെന്ന് ദയവായി ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അന്ധവിശ്വാസത്തിലും വിദ്വേഷത്തിലും നിന്നുണ്ടായതാണ്. സംഘപരിവാറുകാര്‍ ശബരിമല പ്രക്ഷോഭകാലത്തും മറ്റും പറഞ്ഞത് തന്നെയാണിപ്പോള്‍ മുരളിയും ആവര്‍ത്തിക്കുന്നത്. മഹാകഷ്ടം
ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാഗാന്ധി കോണ്‍ഗ്രസ്സിന്റെ പതാക ഉയര്‍ത്തുമ്പോള്‍ പൊട്ടിവീണതിനെ എങ്ങനെ കാണുമെന്ന് ഞാന്‍ ഭയപ്പെടുന്നു. സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ? സോണിയയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണല്ലോ മുരളി. അതോര്‍ത്താല്‍ ആര്യയെ ആക്ഷേപിച്ചതില്‍ അത്ഭുതമില്ല. ശകുനം പിഴച്ച സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ പതനം ഭയന്ന് മുരളി ഇനി ബി ജെ പിയില്‍ ചേരുമോ? അവിടെയാണ് തന്റെ ഭാഗ്യം എന്ന് കരുതുന്നുണ്ടാവുമോ? തരൂരിനെപ്പോലുള്ളവരെ താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന മുരളിയുടെ പ്രസ്താവനയില്‍ കാര്യമില്ലാതില്ല. സ്വന്തം അഭിപ്രായവും ലോക പരിചയവും വിശാല വീക്ഷണവുമുള്ളവരെയൊന്നും സുധാകര-മുരളിമാരെപ്പോലുള്ള ഇടുങ്ങിയ മനഃസ്ഥിതിക്കാര്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് താങ്ങാന്‍ മാത്രമല്ല, സഹിക്കാനുമാവില്ല. പക്ഷെ, മുരളി മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; സംസ്‌കാരമുള്ള ഒരു ജനതക്ക് മുരളിയേയും സഹിക്കാന്‍ വലിയ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കയാണ്.

© 2024 Live Kerala News. All Rights Reserved.