പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിട്ടില്ല; പരാതി നല്‍കാതെ തന്നെ പരിശോധിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തന്റെ മക്കളായ മിരായ വദ്ര (18) യുടെയും റൈഹാന്‍ വദ്രയുടെ(20)യും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തതായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.പ്രിയങ്കയുടെ ആരോപണം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തില്‍ ഇത്തരം ഒരു വിശദീകരണം പുറത്ത് വരുന്നത്.
ഫോണ്‍ ചോര്‍ത്തലിന് പുറമേ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പോലും അവര്‍ ഹാക്ക് ചെയ്യുകയാണ്. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക ചോദിച്ചിരുന്നു. ആരോപണം ഉന്നയിച്ചെങ്കിലും പ്രിയങ്ക ഗാന്ധി പരാതി നല്‍കിയിരുന്നില്ല.എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം നടത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.യോഗി സര്‍ക്കാര്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അഖിലേഷ് അധികാരത്തിലിരിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും ചെയ്തിരിക്കാം, അതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്ന യോഗി ആദിത്യനാഥും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് വ്യാപകമായി ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണങ്ങള്‍ വ്യാപകമായത്. പെഗാസസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് പരാതി ലഭിക്കാതെ തന്നെ പ്രിയങ്ക ഉയര്‍ത്തിയ ഇന്‍സ്റ്റഗ്രാം നിരീക്ഷണം സംബന്ധിച്ച ആരോപണം അധികൃതര്‍ പരിശോധിക്കാന്‍ തയ്യാറായത്.

© 2024 Live Kerala News. All Rights Reserved.