വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ഹര്‍ജിക്കാരന് 1 ലക്ഷം രൂപ പിഴ

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ അടയ്ക്കണം.ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നിരവധി കേസുകള്‍ കെട്ടികിടക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ സമയം പാഴാക്കുകയാണ് ഹര്‍ജിക്കാരന്‍ ചെയ്തതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്തമാക്കി.കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്‍ജിക്കാരന്‍. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനം എന്നായിരുന്നു വാദം. മറ്റ് രാജ്യങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയടക്കം ഭരണാധികാരികളുടെ ചിത്രമില്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

© 2024 Live Kerala News. All Rights Reserved.