കോഴിക്കോട്: എല്‍.ജെ.ഡിയില്‍ നിന്ന് ഷെയ്ഖ് പി. ഹാരിസ് രാജിവെച്ചു. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്.എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷെയ്ക്ക് പി ഹാരിസ് രാജി കത്തില്‍ പറയുന്നു.
അതേസമയം നേതൃത്വത്തിനെതിരെ ഷേയ്ക്ക് പി ഹാരിസിനൊപ്പം നിലപാട് എടുത്തിരുന്ന വി.സുരേന്ദ്രന്‍പിള്ള രാജി വച്ചിട്ടില്ല. ഉടനെ തന്നെ സുരേന്ദ്രന്‍പ്പിള്ളയും രാജിവയ്ക്കും എന്നാണ് ഷേയ്ക്ക് പി ഹാരിസിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത് ശ്രേയാംസ് കുമാറും ഷേയ്ക്ക് പി ഹാരിസുമാണ്. മുതിര്‍ന്ന നേതാവ് സംഘടന വിട്ടതിനെക്കുറിച്ച് എല്‍ജെഡി നേതൃത്വത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ വിമതര്‍ക്കെതിരെ എല്‍.ജെ.ഡി അച്ചടക്കനടപടിയെടുത്തിരുന്നു. ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി.സമാന്തര യോഗം ചേര്‍ന്നതില്‍ വിമതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നതോടെയായിരുന്നു നടപടിയുണ്ടായത്.ഷെയ്ഖ് പി.ഹാരിസ്, സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു.സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഇവര്‍ നേരത്തെ ആരോപിച്ചിരുന്നു.ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവരായിരുന്നു സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നിരുന്നത്.സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.