സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഫിയോക്

എറണാകുളം: സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നാല് പ്രദര്‍ശനങ്ങളോടെ തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.

വൈദ്യുതി ഫിക്സഡ് ചാര്‍ജായി ഒരു മാസം എഴുപതിനായിരം രൂപ വരെ നല്‍കേണ്ടി വരുന്ന തിയറ്ററുകളുണ്ട്. മാസത്തില്‍ ഒന്നര ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. ലോണ്‍ അടവ് മുടങ്ങിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്ന തിയറ്ററുകളും ഉണ്ട്. തിയറ്ററുകള്‍ക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം.

വിനോദനികുതിയും 2020 മാര്‍ച്ച് മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള വൈദ്യുതി ഫിക്സഡ് ചാര്‍ജും പൂര്‍ണമായും ഒഴിവാക്കണമെന്നും ഫിയോക് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് തിയറ്റര്‍ ഉടമകളുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.