തിരുവനന്തപുരം
വ്യവസായങ്ങൾ അതിവേഗത്തിൽ തുടങ്ങാൻ സംരംഭകരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് പുതിയ നിയമം വരുന്നു. ‘നിയമാനുസൃത തർക്കപരിഹാര സംവിധാനം’ ബിൽ ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
വ്യവസായനടത്തിപ്പുമായി ബന്ധപ്പെട്ട തർക്കവും പരാതിയും ഏകീകൃത സംവിധാനംവഴി പരിഹരിക്കലാണ് നിയമത്തിന്റെ ലക്ഷ്യം. വ്യവസായ അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ബില്ലിൽ ശിക്ഷയും ഉറപ്പാക്കും. ഇപ്പോൾ വ്യത്യസ്ത വകുപ്പുകൾ വഴി അതത് നിയമപ്രകാരം അനുമതിയും മറ്റും വേണ്ടിവരുന്നത് കാലതാമസമുണ്ടാക്കുന്നുണ്ട്. ഏത് വകുപ്പിൽനിന്നുള്ള പരാതിയും ഒരു സംവിധാനത്തിലൂടെ പരിഹരിക്കാനാകണം. ഇതിന് നിയമത്തിന്റെ പിൻബലംകൂടിയാകുന്നതോടെ നടപടി വേഗത്തിലാകും. വ്യവസായരംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ അതിന് കഴിയും. കരട് തയ്യാറാക്കാനുള്ള നടപടി വ്യവസായ, നിയമ വകുപ്പുകൾ ആരംഭിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗമാണ് പുതിയ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. അത് എത്രയുംവേഗം പ്രാവർത്തികമാക്കാനാണ് ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുന്നത്.