മഴ കുറയുമെന്ന് വിദഗ്ധര്‍; തെക്കന്‍ ജില്ലകള്‍ക്ക് ആശ്വാസം, വടക്കന്‍ ജില്ലകളിലും മഴ ശക്തമാകില്ല

കൊച്ചി: തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രളയസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ പാലിക്കണം എന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം കരയിലേക്കു കയറി പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുമ്പോള്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്നത് പതിവാണെന്നു മഹാപത്ര വ്യക്തമാക്കി.

12 ന് ബംഗാള്‍ ഉള്‍ക്കടലില്‍വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തുംമഴയ്ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാല്‍ ഇത് തീവ്രമാകാന്‍ സാധ്യത കുറവാണ്.ഈ ന്യൂനമര്‍ദം അതീവ ന്യൂനമര്‍ദമാകില്ലെന്നാണു നിഗമനം. ഇത് വടക്കോട്ടു നീങ്ങി ബംഗാളിലാവും പെയ്തിറങ്ങുക.

ഇന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പ്രകാരം ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലില്‍ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതനുസരിച്ച് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.