വിദ്യാഭ്യാസമേഖലയെ ചൊല്‍പ്പടിക്ക്‌ നിര്‍ത്താൻ സംഘപരിവാര്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം > ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആപ്‌തവാക്യം സാക്ഷാൽക്കരിക്കാനുള്ള ഉപാധികളിലൊന്നായാണ്‌ വിദ്യാഭ്യാസമേഖലയെ സംഘപരിവാർ കാണുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാഭ്യാസമേഖലയെ ചൊൽപ്പടിയിൽ നിർത്താനാണ് സംഘപരിവാർ ശ്രമം. എഐഎസ്‌എഫ്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വിദ്യാഭ്യാസ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കരട്‌ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസമേഖലയാകെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കം അം​ഗീകരിക്കാനാകില്ല. കോൺഗ്രസ്‌ തുടങ്ങിയ ഉദാരവൽക്കരണനയങ്ങൾ അതിശക്തമായി ബിജെപിയും തുടരുകയാണ്‌. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലായി. ഇത്തരം വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാൻ തീവ്രദേശീയതയെയും വർഗീയതയെയും ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സെമിനാറിൽ സർക്കാർ ചീഫ്‌ വിപ്പ്‌ കെ രാജൻ മോഡറേറ്ററായി. മന്ത്രി ഇ ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്‌ ബാബു, കെ എസ്‌ ശബരീനാഥൻ എംഎൽഎ എന്നിവർ സംസാരിച്ചു. എഐഎസ്‌എഫ്‌ സംസ്ഥാന സെക്രട്ടറി ശുഭേഷ്‌ സുധാകർ സ്വാഗതവും പി കബീർ നന്ദിയും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.