സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. വില വർധന ആവശ്യപ്പെട്ട് മിൽമ ഫേഡറേഷൻ സർക്കാരിനെ സമീപിച്ചു.
കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്.
ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് മിൽമ അധികൃതർ പറയുന്നു.
നിരക്ക് വർദ്ധന സംബന്ധിച്ച് പഠിക്കാൻ മിൽമ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്‌ഥാനത്തിൽ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മിൽമ നിശ്ചയിക്കും. അതിനുശേഷം സർക്കാരുമായി ചർച്ച നടത്തും.
വില വർദ്ധിപ്പിച്ചില്ലെങ്കില്‍ സർക്കാർ ഇൻസെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നാണ് മിൽമയുടെ നിലപാട്.