ഹാഫിസ് സയീദിനെതിരെ നടപടി

ലാഹോര്‍: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തമായതോടെ ഭീകരവാദികള്‍ക്ക് നേരെ വടിയെടുത്ത് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു. ഭീകരവാദത്തിന് പണം സമാഹരിക്കുന്നതിനാണ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ കേസു ചുമത്തിയത്. 23 കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്.

ഭീകരവാദ വിരുദ്ധ നിയമം 1997 പ്രകാരം ഭീകരവാദത്തിന് ധനസമാഹരണം പണത്തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ജമാഅത്തുദ്ദഅവ എന്ന ഭീകരസംഘടനയുടെ നേതാവായ സയീദും കൂട്ടാളികളും അഞ്ച് ട്രസ്റ്റുകളുടെ മറവിലാണ് പണം സമാഹരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ ഭീകരവാദ വിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടി.ലഹോര്‍, ഗുജാറെന്‍വാല, മുള്‍ടാന്‍, എന്നിവിടങ്ങളിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുക്കുന്നത്.

ട്രസ്റ്റുകളുടെ മറവില്‍ ഇവരുണ്ടാക്കുന്ന സ്വത്തുക്കള്‍ വന്‍തോതില്‍ ഭീകരവാദത്തിനു സഹായം നല്‍കാനായി ഉപയോഗിക്കുന്നതായും ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു.’ഇതുമായി ബന്ധപ്പെട്ട് ജമാഅത്തുദ്ദഅവയ്ക്കു പുറമേ മറ്റു സംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരവാദത്തിനായി പണപ്പിരിവ് നടത്തിയാണ് അവര്‍ ഈ കണ്ട സമ്പത്തെല്ലാം ഉണ്ടാക്കിയത്. ഭീകരവാദ വിരുദ്ധ കോടതിയിലാണ് ഇവരുടെ വിചാരണ നടക്കുക.

© 2024 Live Kerala News. All Rights Reserved.