ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കു തൊട്ടുപിന്നാലെ രാത്രി 10 ന് തന്നെ എന്തിനുവേണ്ടിയാണ് പ്രചാരണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതെന്നും കമ്മീഷന് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേജ്രിവാൾ ആരോപിച്ചു.
കമ്മീഷന്റെ നിലപാടിനെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിട്ടില്ലെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ കോല്‍ക്കത്തയില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്.