ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം ; ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക

മോസ്‌കോ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി.

അമേരിക്കയുമായി യുദ്ധത്തിനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞിരുന്നു. ഇറാന്‍ ഒരിക്കലും അമേരിക്കയുമായുള്ള പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് വ്യക്തമാക്കി.

അതേസമയം അമേരിക്ക ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണ്‍ അയച്ചിരുന്നു. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇറാനെ ആശങ്കയിലാഴ്ത്തി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചിരുന്നു. യുദ്ധവിമാനങ്ങളെ വിന്യസിച്ചു കൊണ്ടുള്ള അമേരിക്കന്‍ നീക്കത്തില്‍ പശ്ചിമേഷ്യ ആശങ്കയിലായിക്കുകയാണ്.

ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ വ്യോമസേന പുറത്തുവിട്ടിരുന്നു.

അമേരിക്കയുടെ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറിയിരുന്നു. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പിന്മാറ്റം.

ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ പേരിലാണ് അമേരിക്കയും ഇറാനുമിടയില്‍ ശത്രുത ഉടലെടുത്തത്. ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാന്‍ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷന്‍ ഗാര്‍ഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാന്‍ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

© 2024 Live Kerala News. All Rights Reserved.