ഒഡീഷയെ തകർത്തെറിഞ്ഞ് ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; 105 കിലോമീറ്റർ വേഗത

കൊല്‍ക്കത്ത: ഒഡീഷയിൽ വൻ നാശനഷ്‌ടങ്ങൾ സൃഷ്ടിച്ച് ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കൻ മേഖലയിൽ ചുഴലിക്കാറ്റ് മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിൽ മാത്രം ചുഴലിക്കാറ്റിന്‍റെ കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. വൻതോതിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ പൂർണവിവരം ലഭിക്കാൻ രണ്ട് ദിവസം കഴിയും.

പശ്ചിമബംഗാളിൽ ഫോനി എത്തുന്നതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്‍റെ തെരഞ്ഞടെുപ്പ് റാലികള്‍ നിർത്തിവെച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാൻ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.