കെ മാണിയുടെ വിയോഗത്തിൽ പ്രമുഖരുടെ പ്രതികരണങ്ങൾ

കെ.എം മാണിക്ക് അനുശോചനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കേരള രാഷ്ട്രീയത്തിലെ അതികായൻറെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്നും മോദി ട്വീറ്റില്‍ പറയുന്നു.

ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ സ്ഥാനം നേടിയ അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ.എം.മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിച്ചു ഇത് ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രം . കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം . ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍ ..പുതിയ നിയമസഭാ സമാജികര്‍ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്.നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.

സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍: പിതാവിനെ അനുസ്മരിച്ച് ജോസ് കെ മാണി .അമ്മയ്ക്കു തണലായും ഞങ്ങള്‍ക്ക് സ്നേഹസ്പര്‍ശമായും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യതയാണ്. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ തോന്നുന്നുവെന്നും ജോസ്.കെ മാണി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കെ.എം മാണിയുടെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിനേറ്റ വലിയ ആഘാതമാണ് മാണിയുടെ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് എങ്ങും ദുഖസൂചകമായി കരിങ്കൊടി ഉയര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനാണ് വിടപറഞ്ഞതെന്നും നഷ്ടമായത് കേരളത്തിന്റെ പടനായകനെയാണെന്നും എ.കെ ആന്റണി പറഞ്ഞു.

ഈയവസരത്തിലുള്ള മാണിയുടെ വേര്‍പാട് സംസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് വിഎം സുധീരനും മാധ്യമങ്ങളോട് പറഞ്ഞു. മികച്ച ഭരണാധികാരിയും തന്ത്ര ശാലിയുമായ രാഷ്ട്രീയ നേതാവിനെ ആണ് യു,.ഡി.എഫിന് നഷ്ടമായത് , കര്‍ഷക പക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിനും പൊതുരംഗത്തിനും വലിയ നഷ്ടമാണ് മാണിയുടെ വിയോഗമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മാണിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ ഏറെ പ്രചോദനമായിരുന്നുവെന്നും രാഷ്ട്രീയത്തില്‍ എത്തുന്ന പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം താത്പര്യപ്പെട്ടിരുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കെഎം മാണിയുടെ വിയോഗത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്ന് വിഎസ് അച്ചുതാന്ദന്‍. മാണിക്ക് അദ്ദേഹം ആദരാഞ്ജലകള്‍ അര്‍പ്പിച്ചു. ദീര്‍ഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ മാനേജ് മെന്റില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്ന് ധനമന്ത്രി തോമസ് ഐസക്.എല്ലാവർക്കും ബഹുമാനപെട്ട നേതാവായിരുന്നു മണിയെന്ന് കോടിയേരി ബാലകൃഷ്ണൻ .കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ് മാണിയുടെ മരണമെന്നും സമർത്ഥനായ സംഘാടകൻ ആയിരുന്നു മാണിയെന്നും ആര്‍. ബാലകൃഷ്ണപിള്ള പ്രതികരിച്ചു.കെ.എം. മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം എന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച വ്യക്തി ആയിരുന്നു കെ.എം. മാണി എന്ന് പി.എസ് ശ്രീധരന്‍ പിള്ളയും അനുശോചിച്ചു.

കെ.എം.മാണിയുടെ വിയോഗം ദുഖകരം എന്ന് ഗവര്‍ണര്‍ പി. സദാശിവം. തുടര്‍ച്ചയായി പാലയെ പ്രതിനിധീകരിക്കാനും മന്ത്രി എന്ന നിലയില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതും പൊതുജന പിന്തുണയുടെ തെളിവ് എന്നും ഗവര്‍ണര്‍. അന്തരിച്ചത് കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭയില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തി ആയിരുന്നു കെ.എം.മാണി എന്നും സ്പീക്കര്‍. ഏതുകാര്യത്തിലും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രാഷ്ട്രീയ അതികായനായിരുന്നു മാണിയെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു. ഇഛാശക്തിയുള്ള നേതാവിനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായത്. ഇടപെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മാണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അടുത്ത സുഹൃത്തിനെ നഷ്ടമായി”, മാണിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിജെ ജോസഫ്.52 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിരുന്ന കെ.എം മാണിയേപ്പോലെ ജനസമ്മതനായ നേതാവില്ലെന്നും കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ് മാണിയെന്നും പി.ജെ ജോസഫ് ഓര്‍ക്കുന്നു.കേരള രാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത്തിൽ മുഖ്യപങ്ക് വഹിച്ച കഴിവുറ്റ ഭരണ തന്ത്രജ്ഞനുമാണ് കെഎം മാണിയെന്ന് എൻഎസ്എസ് അനുശോചിച്ചു.ഒരിക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ലാത്ത മാണിയുടെ വിയോഗം കര്‍ഷകര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് പി.സി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു.കേരളത്തിന് ഇങ്ങനൊരു വലിയൊരു മനുഷ്യനെ നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും മനുഷ്യ സ്‌നേഹിയായ മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന് തുല്യനായി കാണാനാകുന്ന മറ്റൊരു നേതാവില്ലെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ കേരളത്തിൻറെ പ്രമുഖന് മലയാള സിനിമാ ലോകത്തിൻറെ ആദരാഞ്ജലി.സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് താരങ്ങളും സംവിധായകരും അടങ്ങിയ സിനിമാ മേഖല കെ.എം. മണിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, ശ്രീകുമാർ മേനോൻ തുടങ്ങിയവർ മരണ വാർത്ത പുറത്തു വന്നയുടൻ ഫേസ്ബുക് വഴി അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.