അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 53.75 ഡോളറായി കുറഞ്ഞ സാഹചര്യത്തിൽ എണ്ണ കമ്പനികള്‍ വില കുറക്കുന്നത്. നിലവില്‍ വലിയ ലാഭത്തിലാണ് എണ്ണകമ്പനികള്‍ പെട്രോളും ഡീസലും രാജ്യത്ത് വില്‍ക്കുന്നത്.
അസംസ്‌കൃത എണ്ണവില ഒരിടവേളക്ക് ശേഷം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും കുത്തനെ ഇടിയുകയാണ്. എണ്ണ കുറഞ്ഞതിനെ തുടര്‍ന്ന് കഴി!ഞ്ഞ 15ന് പെട്രോള്‍, ഡീസല്‍വില 2 രൂപ വെച്ച് കുറച്ചിരുന്നു. ദില്ലി ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കൂട്ടിയത് കൊണ്ട് വിലക്കുറവ് വിപണിയില്‍ പ്രതിഫലിച്ചില്ല.
ഈമാസത്തിന്റെ ആദ്യ പകുതിയില്‍ അറുപത് ഡോളറിന് മുകളിലായിരുന്ന അസംസ്‌കൃത എണ്ണവില ഇപ്പോള്‍ അതിലും താഴേക്ക് പോയ പശ്ചാതലത്തിലാണ് കുത്തനെയുള്ള കുറവ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. നിലവിലെ വില അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 3 രൂപ 99 പൈസയുടെയും ഡീസലിന് 4.17 പൈസയുടെയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ പെട്രോളിനും ഡീസലിനും 4 രൂപ വെച്ച് കുറക്കാനുള്ള പ്രാഥമിക ധാരണയില്‍ എണ്ണകമ്പനികള്‍ എത്തിയതായാണ് സൂചന. ഇന്ന് ചേരുന്ന എണ്ണകമ്പനികളുടെ അവലോകന യോഗത്തിന് ശേഷം വില കുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.