ഡൽഹി
കോൺഗ്രസ‌് അധികാരത്തിലെത്തിയ മൂന്ന‌് സംസ്ഥാനത്തും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ തർക്കം. സ്ഥാനമോഹികളെ അനുനയിപ്പിക്കാനാകാതെ വന്നതോടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ‌്ഗഢിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ചുമതല രാഹുൽഗാന്ധിക്ക് വിട്ടു. മധ്യപ്രദേശിൽ കമൽനാഥിനും രാജസ്ഥാനിൽ അശോക‌് ഗെലോട്ടിനുമാണ‌് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ.
മൂന്നിൽ രണ്ട‌് ഭൂരിപക്ഷം നേടിയ ഛത്തീസ‌്ഗഢിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക‌് നാലുപേർ രംഗത്തെത്തി. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന‌് 114 സീറ്റ‌് മാത്രമാണ‌് കിട്ടിയതെങ്കിലും രണ്ട‌് എംഎൽഎമാരുള്ള ബിഎസ‌്പിയും ഒരംഗമുള്ള എസ‌്പിയും പിന്തുണ പ്രഖ്യാപിച്ചതോടെയണ‌് മന്ത്രിസഭ രൂപീകരണത്തിന് വഴിതുറന്നത്. 109 സീറ്റ‌് ലഭിച്ച ബിജെപി കുതിരക്കച്ചവടംവഴി അധികാരം പിടിക്കാനുള്ള നീക്കം തുടങ്ങിയെങ്കിലും ബിഎസ‌്പി നേതാവ‌് മായാവതിയുടെയും എസ‌്പി അധ്യക്ഷൻ അഖിലേഷിന്റെയും പ്രഖ്യാപനം വന്നതോടെ പിൻവാങ്ങി.