ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിനായുള്ള സമരം ശക്തമാകുന്നു; ഇന്നുമുതൽ സെക്രട്ടേറിയറ്റിന് മുന്നിലും സമരം

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തമാക്കുന്നു. നിലവിൽ കൊച്ചിയിൽ നടക്കുന്ന സമരത്തിന് പുറമെ സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. സന്യാസിസമൂഹ സംരക്ഷണ വേദിയുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടങ്ങുന്നത്. അതേസമയം, കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും.

സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.

കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് നിരവധി പേരെത്തും. കണ്ണൂരിൽ നിന്ന് തുടങ്ങുന്ന ഐക്യദാർഢ്യയാത്രയിൽ കൽപ്പറ്റ നാരായണൻ, ഹമീദ് ചേന്നമംഗലൂർ,ഡോ.ആസാദ് തുടങ്ങിയവർ പങ്കെടുക്കും. ഇവർക്ക് പുറമെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ പ്രവർത്തകരും കന്യാസ്ത്രീകൾക്ക് പിന്തുണയുമായും എത്തും.

അതിനിടെ സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കി ആലുവ കർമ്മലീത്ത മഠം രംഗത്തെത്തി. ഇത് സംബന്ധിച്ച് മഠത്തിന് മദർ സുപ്പീരിയർ കത്തയച്ചു.

അതിനിടെ, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്താൻ ധാരണയായി. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനാണ് ബിഷപ്പിന് നിര്‍ദേശം നല്‍കുക. ഇതുസംബന്ധിച്ച് ബിഷപ്പിന് അന്വേഷണസംഘം നാളെ നോട്ടീസ് അയക്കും. ഏറ്റുമാനൂരില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. അന്വേഷണസംഘത്തിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഐജി നിർദ്ദേശിച്ചത് പ്രകാരമുള്ള അന്വേഷണം പൊലീസ് പൂർത്തിയാക്കി.

© 2024 Live Kerala News. All Rights Reserved.