കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 14.2 ശതമാനവും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങള്‍; പത്ത് വര്‍ഷം മുന്‍പ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

5642.68 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പ്രളയസാധ്യതാ മേഖലയെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം (എന്‍സെസ്) കണ്ടെത്തിയത്. 1847.98 ചതുരശ്ര കിലോമീറ്ററില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളണ്ടെന്നും 2006 മുതല്‍ 2009 വരെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ സ്ഥലങ്ങളൊക്കെയാണ് ഇക്കുറി പ്രളയത്തില്‍ മുങ്ങിയതും മണ്ണിടിച്ചിലില്‍ നാശനഷ്ടമുണ്ടായതും. വിശദ വിലയിരുത്തലുകള്‍ ഭൗമശാസ്ത്ര പഠനകേന്ദ്രം തുടങ്ങി.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രകൃതിദുരന്ത സാധ്യതാഭൂപടം റവന്യൂ അധികൃതര്‍ക്കും ജില്ലാകളക്ടര്‍മാര്‍ക്കും സെസ് കൈമാറിയിരുന്നു. പഠനറിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മുന്നനുഭവങ്ങളില്ലാത്തതിനാല്‍ സര്‍ക്കാരുകളോ ജില്ലാഭരണാധികാരികളോ മുന്‍കരുതലെടുത്തില്ല.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പഠനം നടത്താനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ പുനനിര്‍മാണത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഉപഗ്രഹചിത്രങ്ങള്‍, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ എന്നിവയും പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സെസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍ മത്തായി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.