പ്രളയത്തെക്കുറിച്ചു പഠനം നടത്താൻ വിദഗ്‌ധ സംഘങ്ങൾ കേരളത്തിലേക്ക്; ഡാം തുറന്നതിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കും

കേരളം നേരിട്ട പ്രളയക്കെടുതിയെക്കുറിച്ചു വിശദമായ പഠനം നടത്താൻ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്) എത്തും. ഇതിനായി 10 പേരടങ്ങുന്ന സംഘത്തെ ഉടൻ നിയമിക്കും. സംഘം കേരളത്തിലുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഡാമുകൾ തുറന്നു വിട്ടതു മൂലമുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചാവും പ്രധാനമായും പഠനം.

കനത്ത മഴയും ഡാമിൽനിന്ന് അപ്രതീക്ഷിതമായി എത്തിയ വലിയ അളവിലുള്ള വെള്ളവുമാണ് പ്രളയത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിനു റിപ്പോർട്ട് നൽകും. മുൻപ് മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സെന്റർ പഠനം നടത്തിയിരുന്നു. ഈ വിവരങ്ങൾക്കൊപ്പം ഡാമുകളിലെ വെള്ളത്തിന്റെ അളവു കൂടി പരിഗണിച്ചാണ് പഠനം.

പ്രളയദുരന്തത്തെക്കുറിച്ചു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡലപ്‌മെന്റ് സ്റ്റഡീസും (ആർജിഐഡിഎസ്) ശാസ്ത്രീയ പഠനം നടത്തും. മൈക്കിൾ വേദശിരോമണിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കു രൂപം നൽകിയതായി ആർജിഐഡിഎസ് ഡയറക്ടർ ബി.എസ്.ഷിജു അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ടും ഒരു മാസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ടും സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്നു സെമിനാറുകൾ സംഘടിപ്പിച്ച് കാര്യങ്ങൾ വിശദീകരിക്കും.

© 2024 Live Kerala News. All Rights Reserved.