സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ കണ്ണീരുണ്ടാകുന്നതു സ്വാഭാവികമാണ്. എന്നാൽ, കണ്ണീരുകൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തെ തുടർന്നുണ്ടായ വൈകാരികതയിൽ കുടുങ്ങിക്കിടന്നാൽ പോര. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നം പരിഹരിക്കാനാവില്ല. ഇനി വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനാവുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനാണ് ഇനി ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
ദുരന്തമുഖത്ത് വലിയ ഇടയന്റെ മനസോടെയാണ് സർക്കാർ പ്രവർത്തിച്ചത്, ദുരന്തങ്ങളെ ചിലർ മനുഷ്യത്വരഹിതമായി വഴിതിരിച്ചുവിടുകയാണെന്നും സർക്കാർ ചെയ്ത കാര്യങ്ങൾ മനസിലാക്കാതെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.