സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു വാസന്തി. പുലര്‍ച്ചെ മൂന്നരയോടെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള വാസന്തിയുടെ അരങ്ങേറ്റം. വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും സജീവമായ വാസന്തി ചെറിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. പീനല്‍കോഡ്’ എന്ന നാടകത്തില്‍ അഭിനയിക്കവെ അടൂര്‍ ഭവാനിയാണ് പി വസന്തകുമാരി എന്ന പേരു മാറ്റി തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്.
1982ല്‍ പുറത്തിറങ്ങിയ കക്ക എന്ന ചിത്രത്തിലൂടെ ദൈര്‍ഘ്യമേറിയ കഥാപാത്രം ചെയ്യാനായെങ്കിലും കെജി ജോര്‍ജിന്റെ യവനികയാണ് നടി എന്ന നിലയില്‍ വാസന്തിയെ ശ്രദ്ധേയയാക്കിയത്. അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, അനുബന്ധം, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, നവംബറിന്റെ നഷ്ടം തുടങ്ങി 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.റേഡിയോ നാടക രംഗത്തും അവര്‍ സജീവമായിരുന്നു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചുകാലം വാസന്തി അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.
തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്നു വാസന്തി. പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. രോഗബാധിതയായി ദയനീയ സ്ഥിതിയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു.