സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. മെഡിക്കല്‍ പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തും. അഞ്ച് ലക്ഷം ഫീസായി അടയ്ക്കാനും ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയോ ബോണ്ടോ ആയി നല്‍കാനുമായിരുന്നു സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടത്. ഇതില്‍ ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ വേണ്ടത് എന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കും.
സർക്കാരുമായി കരാർ ഒപ്പിടാത്ത എല്ലാ കോളേജുകൾക്കും താത്ക്കാലിക ഫീസ് ആയ 11 ലക്ഷം ഈടാക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും തീരുമാനം തിങ്കളാഴ്ചയുണ്ടാവും. മുഴുവന്‍ കോളേജുകള്‍ക്കും 11 ലക്ഷം ഫീസാക്കാമോ എന്നതിലും വ്യക്തമായ നിര്‍ദേശം ഉണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും. 11 ലക്ഷം ഫീസാക്കാന്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി നിശ്ചയിച്ച സമയപരിധി നീട്ടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 31ന് അകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 24നും 26നുമായി കൗണ്‍സലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ച് 31ന് ഉള്ളില്‍ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം.