കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: രണ്ടാംപ്രതി ബിപിന്‍ കൊല്ലപ്പെട്ടു; പൊലീസ് കണ്ടെത്തിയത് റോഡരികില്‍ വെട്ടേറ്റ നിലയില്‍

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസല്‍ കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിപിനാണ് കൊല്ലപ്പെട്ടത്. തിരൂര്‍ പുളിഞ്ചോട്ടില്‍ വെച്ച് ഇന്നുരാവിലെയാണ് ബിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. റോഡരുകില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ ബിപിനെ പൊലീസ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 16 പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമുണ്ടായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നതും.

2016 നവംബറില്‍ കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെടുന്നതിന് എട്ടു മാസം മുമ്പാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസം നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിനാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം.

© 2024 Live Kerala News. All Rights Reserved.