സംസ്ഥാനപാത പദവി മാറ്റി പത്തു ബാറുകള്‍ ഉള്‍പ്പെടെ 420 മദ്യശാലകള്‍ കൂടി തുറക്കും

തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ സംസ്ഥാനപാതയുടെ പദവിമാറ്റാന്‍ ആലോചന. ചൊവാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇത് പരിഗണിച്ചേക്കും. പാതകളുടെ പദവിമാറ്റുന്ന കാര്യം എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തത്ത്വത്തില്‍ അംഗീകരിച്ചു. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി, വിനോദസഞ്ചാരരംഗത്തെ മാന്ദ്യം എന്നിവ കണക്കിലെടുത്താണ് നഗരപ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവിമാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്ത് 4341 കിലോമീറ്റിര്‍ സംസ്ഥാനപാതയും 1781 കിലോമീറ്റര്‍ ദേശീയപാതയുമാണുള്ളത്. പാതയുടെ പദവിമാറ്റുന്നതോടെ 420 മദ്യശാലകള്‍ കൂടി തുറക്കും. ഇതില്‍ 21 ബിവറേജസ് ഔട്ട്‌ലെറ്റ്, 10 ബാര്‍,73 ബിയര്‍-വൈന്‍ പാര്‍ലര്‍, 10 ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെടും. പുതിയ മദ്യനയപ്രകാരം ഇതില്‍ ബിയര്‍-വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നവയെ ബാറായി മാറ്റാനാകും. കൂടാതെ ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും. നഗരപ്രദേശങ്ങളില്‍ പുതുതായി നൂറോളം ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാറും അതിനുമുകളിലും പദവി ലഭിച്ചിട്ടുണ്ട്.

മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതുകാരണം സര്‍ക്കാരിന് ദിവസം മൂന്നുകോടി രൂപയുടെ നഷ്ടമുണ്ട്. തുറന്നാല്‍ ഒരുവര്‍ഷം 1150 കോടിയുടെ അധികവരുമാനം ലഭിക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ട്. 718 ബാറുകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 118 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ 208 ഔട്ട്‌ലെറ്റുകളാണ് ഇതുവരെ തുറന്നത്. ശേഷിക്കുന്ന 42 ഷോപ്പുകള്‍ കൂടി തുറക്കേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മദ്യവില്‍പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രാദേശികമായി ഉണ്ടാകുന്ന എതിര്‍പ്പുകളാണ് ഇക്കാര്യത്തില്‍ തടസ്സം.

© 2024 Live Kerala News. All Rights Reserved.