‘ബെഹ്റയെ എല്ലാ കാര്യങ്ങളും അറിയിച്ചിരുന്നു; സുനി വിളിച്ചത് മറച്ചു വെച്ചെന്ന പൊലീസ് വാദം തെറ്റ്’ ജാമ്യാപേക്ഷയില്‍ ദിലീപ്‌

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. സുനിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ബെഹ്‌റക്ക് വാട്‌സ്ആപ്പ് സന്ദേശമായി അയച്ചിരുന്നുവെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലാണ് വിളിച്ചതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. സുനി നാദിര്‍ഷയെ വിളിച്ചത് മറച്ചുവെച്ചുവെന്ന് പൊലീസ് വാദത്തെ തളളുന്നതാണ് ദിലീപിന്റെ വാദം.
നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ട്. തന്റെ തിയറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ദിലീപിനെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും അഡ്വ. ബി രാമന്‍പിളള മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.