‘ഹാദിയ കേസ് ഗൗരവകരം’; ഉടന്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഹാദിയ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോടും കോടതി നിര്‍ദേശിച്ചു. രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
ഹാദിയ, ഷെഫിന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.
ഹാദിയ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ കണ്ടെത്തല്‍ ഗൗരവകരമാണെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു.

© 2024 Live Kerala News. All Rights Reserved.