പൂര്‍ത്തിയായാല്‍ ടാങ്കര്‍ അപകടങ്ങള്‍ കുറയ്ക്കാമെന്ന് ഐഒസി; തെറ്റിദ്ധരിപ്പിക്കുന്നെന്ന് പുതുവൈപ്പ് സമരക്കാര്‍; പരിസ്ഥിതി സമിതിയുടെ തെളിവെടുപ്പിലും നിലപാടില്‍ ഇളകാതെ ഇരുകൂട്ടരും

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകില്ലെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാദങ്ങളെ നിയമസഭ പരിസ്ഥിതി സമിതിയുടെ തെളിവെടുപ്പ് യോഗത്തില്‍ ശക്തമായി എതിര്‍ത്ത് ദ്വീപ് നിവാസികള്‍. എല്‍പിജി സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയുള്ള സമിതി മുമ്പാകെ കമ്പനി അധികൃതരും സമരസമിതി നേതാക്കളും ഇരു വിഭാഗങ്ങളുടെ നിലപാട് വ്യക്തമാക്കി. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ സമിതി കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ വെച്ചാണ് വിവിധ പ്രതിനിധികളില്‍ നിന്നും തെളിവെടുത്തത്.
മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ഉപജീവനത്തെയും ജീവിതത്തേയും പ്ലാന്റ് ബാധിക്കുമെന്ന് സമരസമിതി നേതാക്കള്‍ വാദമുന്നയിച്ചു . ഈ പ്രദേശത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയാണിതെന്ന് സമര സമിതി കൺവീനർ കെഎസ്. മുരളി പറഞ്ഞു. അതേസമയം പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണ് പ്ലാന്റ് നിർമിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനും അവകാശപ്പെട്ടു.
തെറ്റായ പരസ്യങ്ങളും അവകാശ വാദങ്ങളും പ്രചരിപ്പിച്ച് മത്സ്യത്തൊഴിലാളികളെയും പൊതുജനത്തെയും കമ്പനി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമരസമിതി നിലപാടെടുത്തു. സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. എൽഎൻജി ടെർമിനൽ വന്നതിനുശേഷം ഇപ്പോൾതന്നെ മത്സ്യ ഉൽപാദനം കുറഞ്ഞതായും സമരക്കാര്‍ അറിയിച്ചു. മൂന്ന് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ കൊച്ചി അഴിമുഖത്തുനിന്നു മീൻ പിടിക്കുന്നുണ്ട്. മൂന്നു ലക്ഷം ജനവാസമുള്ള മേഖലയിൽ 25 കിലോമീറ്റർ ദൂരപരിധി പാലിക്കണമെന്ന വ്യവസ്ഥ കമ്പനി ലംഘിച്ചിരിക്കുകയാണ്. 2005ൽ കമ്മീഷൻ ചെയ്യുമെന്ന് പറഞ്ഞ പദ്ധതി ഇതുവരെ നടപ്പാക്കാൻ കഴിയാത്തത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നതെന്നും കെഎസ് മുരളി സമിതി മുമ്പാകെ പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സമര സമിതി പ്രവർത്തകർ പറഞ്ഞു.
പാരിസ്ഥിതികലോലമായ പുതുവൈപ്പ് മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശത്തെ ജൈവവൈവിധ്യത്തിന് ഭീഷണിയാണെന്ന് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി സർക്കാരിന് 2015 ൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധി ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി. എന്നാല്‍ പ്ലാന്റ് പൂർത്തിയാകുന്നതോടെ റോഡ് വഴിയുള്ള എൽപിജി ടാങ്കർ ഗതാഗതത്തീലുടെ സംഭവിക്കാവുന്ന അപകടങ്ങൾ വളരെയധികം കുറയ്ക്കാനാകുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ സമിതിയെ ഉന്നയിച്ചു.
പദ്ധതിതുകയുടെ 30 ശതമാനം തുകയാണ് സുരക്ഷയ്ക്കായി വിനിയോഗിക്കുന്നത്. 24 മണിക്കൂർ സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. ഇന്ത്യയിലെ 7500 കിലോമീറ്ററോളം വരുന്ന തീരദേശത്ത് 13 ഇറക്കുമതി ടെർമിനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും ഏജൻസിയോ അതോറിറ്റിയോ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കമ്പനി വ്യക്തമാക്കി.

പാരിസ്ഥിതിക വശങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് ചെയര്‍മാന്‍ മുല്ലക്കര രത്നാകരന്‍ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എൽപിജി പ്ലാന്റുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ പരിശോധിച്ച ശേഷമേ അന്തിമ നിലപാടെടുക്കൂ എസ് ശർമ്മ എംഎൽഎ പറഞ്ഞു. ഇത് കേന്ദ്ര പദ്ധതിയാണ്. പദ്ധതി നിർമ്മാണത്തിന് രാത്രിയും പകലും സംരക്ഷണം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം പൊലീസ് സംരക്ഷത്തിന്റെ മറവില്‍ സമരക്കാരെ തല്ലിച്ചതക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശത്ത് എന്തെങ്കിലും പാരിസ്ഥിതിക നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് സമിതി പരിശോധിക്കുന്നതെന്നും
പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാര്‍ ജില്ലാകലക്ടർ, നിയമസഭ അഡീഷണൽ സെക്രട്ടറി, വിവിധ വകുപ്പ് ജീവനക്കാർ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.