ഐഎസ്ആര്‍ഓ മുന്‍ ചെയര്‍മാന്‍ യുആര്‍ റാവു അന്തരിച്ചു

പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ യുആര്‍ റാവു (85) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. 1984 മുതല്‍ 94 വരെ 10 വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. എംജികെ മേനോന്‍, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നിവരോടൊപ്പം ഇന്ത്യയുടെ നിരവധി ബഹിരാകാശ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ അദമരുവിലാണ് റാവുവിന്റെ ജനനം.
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള പ്രധാനപ്പെട്ട ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിര്‍ണായക പങ്ക് റാവു വഹിച്ചിരുന്നു.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ വാഹനം പിഎസ്എല്‍വിയുടെ വികസനത്തിലും യുആര്‍ റാവു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിഎസ്എല്‍വി റോക്കറ്റിന്റെ ആശയത്തിന് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു.
റാവു ഐഎസ്ആര്‍ഓ തലവനായിരിക്കുമ്പോഴാണ് ഇന്ത്യയില്‍ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇന്‍സാറ്റ് ഉപഹ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് . ആന്‍ട്രിക്‌സ് കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.