കോഴയില്‍ മുങ്ങി ബിജെപിയുടെ സംസ്ഥാന സമിതി യോഗം; കുമ്മനത്തിനെതിരെ കടുത്ത വിമർശനം; റിപ്പോർട്ട് ചോർച്ച അന്വേഷിക്കാൻ പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുന്നതിനായി ബി ജെ പി സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ കുമ്മനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. കോഴ അന്വേഷണത്തിന് കമ്മിഷനെ നിയമിച്ചക് കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞത് മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ ആരോപിച്ചു. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് കുമ്മനം നല്‍കിയ വിശദീകരണം.
മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്ന് ചേരുന്ന പാർട്ടി നേതൃയോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. റിപ്പോർട്ട് ചോർന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീർ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. അന്വേഷണ കമ്മിഷൻ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലിൽനിന്നാണ് വി മുരളീധരൻ പക്ഷ നേതാക്കൾക്കു റിപ്പോർട്ടു ചോർന്ന് കിട്ടിയതെന്നാണു പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. മാധ്യമങ്ങൾക്കു റിപ്പോർട്ടു നൽകിയതു വിവി രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയിൽ വഴിയാണു റിപ്പോർട്ടിന്റെ പകർപ്പു പുറത്തുപോയതെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിഗമനം.
അഴിമതി ആരോപണം നേരിടുന്ന കൂടുതല്‍ നേതാക്കള്‍ക്കെതിര പാര്‍ട്ടി നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമാകുമെന്നാമ് സൂചന. മെഡിക്കല്‍ കോളേജ് ഉടമകളില്‍ നിന്നും പണം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് സമ്മതിച്ച ബിജെപി സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം പുറത്ത് വന്നതോടെ മുള്‍മുനയിലായ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെതിരെ നടപടിയെടുക്കുന്ന കാര്യവും സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.

അതിനിടെ, മെഡിക്കൽ കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും പുറത്താകുമെന്ന് കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകി. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.
വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം ഗൗരവമാണെന്നും പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചെന്നും യോഗം വിലയിരുത്തി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പനിബാധിച്ച് ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം മുമ്പ് മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേരാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സമിതി യോഗം ഇന്നത്തേക്ക് മാറ്റിയത്.

© 2024 Live Kerala News. All Rights Reserved.