ചാലക്കുടിയിൽ നടൻ ദിലീപന്റെ ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതാണെന്നു തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ സ്ഥിരീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും സ്ഥലം സ്വന്തമാക്കാനാവില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിനാലാണ് വിശദമായ അന്വേഷണം. ചാലക്കുടിയിൽ ഡി സിനിമാസ് തിയറ്റർ കയ്യേറ്റഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാൾ 2015 ജൂൺ 11നു ലാൻഡ് റവന്യു കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതില്‍ പിന്നീട് തുടര്‍നടപടിയൊന്നുമുണ്ടായിരുന്നില്ല.
സർവേ റിപ്പോർട്ട് പ്രകാരം വലിയ കോയിത്തമ്പുരാൻ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതിൽ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരിൽ നിന്നുമായി വാങ്ങിയതാണ്. അവർക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്നും എങ്ങനെ കരം അടച്ചെന്നും വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മധ്യമേഖലാ റവന്യു വിജിലൻസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.