ബിജെപിക്കെതിരെ വെള്ളാപ്പള്ളി; കേരള നേതൃത്വം അഴിച്ചുപണിയണം; കോഴ പ്രധാനമന്ത്രിക്ക് അപമാനം’; ആടിയുലഞ്ഞ് എന്‍ഡിഎയും

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാ്ക്കള്‍ കോഴവാങ്ങിയെന്ന് ആരോപണത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍. കോഴയിടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്. കേരളത്തിലെ ബിജെപി അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോഡിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചില്ല. കോടികള്‍ മറിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. മോഡിയും അമിത്ഷായും കേരള ഘടകത്തെ ശുദ്ധീ കരിക്കണം. കേരള നേതൃത്വം അഴിച്ചു പണിയണമെന്നും വെളളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ ബിജെപി ഘടകത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് എന്‍ഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് സ്ഥാപകന്‍ കൂടിയായ വെള്ളാപ്പള്ളിയുടെ വിമര്‍ശനം. അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചെര്‍പ്പുള്ളശേരിയില്‍ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിക്കുന്നുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. മറ്റൊരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ നടന്ന ഇടപാടില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പരാമര്‍ശമുണ്ട്.

ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.