നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ വിന്യസിക്കും; ആശുപത്രികള്‍ക്ക് പൊലീസ് കാവല്‍; സമരം നേരിടാന്‍ തീരുമാനിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടം

സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളെആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടറിന്റെ ഉത്തരവില്‍ പറയുന്നു. ജോലിക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തേക്കാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കുക.
സമരം നേരിടാന്‍ ജില്ലയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം നേരിടുന്നതിന് വേണ്ടിയാണ് ഇത്. തീരുമാനം നാളെ മുതല്‍ നടപ്പിലാക്കുമെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സമരത്തിലാണ്. പനി പടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണക്കൂടത്തിന്റെ ഇടപെടല്‍.
നാല് ജില്ലകളില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നാളെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങില്ലെന്ന് നഴ്‌സുമാരുടെ സംഘടന ഇന്നലെ അറിയിച്ചിരുന്നു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ബുധനാഴ്ച വരെ സമരം മാറ്റിവെക്കുകയാണെന്നാണ് യുഎന്‍എ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തിന്റെയും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും മാനിച്ച് അനിശ്ചിതകാല സമരം മാറ്റിവെക്കുകയാണെന്ന് നഴ്‌സുമാരുടെ സംഘടന. 19ാം തിയ്യതി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞിരിന്നു.

© 2024 Live Kerala News. All Rights Reserved.