നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല; വീണ്ടും ജയിലിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിന് അങ്കമാലി ജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു.
ദിലീപിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിന്റേത് എന്ന് അവകാശപ്പെട്ട് പ്രതിഭാഗം രണ്ട് മൊബൈല്‍ ഫോണുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.നടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പ്രതിയുടെ സ്വാധീനം മൂലമാണ്. ദിലീപിനായും സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപിന്റെ അഭിമുഖത്തില്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ദിലീപിനെതിരെയുളളത് ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണെന്ന് പ്രതിഭാഗം. അത് മാത്രം വിശ്വിസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളതെല്ലാം കള്ളം. രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണം. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാം കുമാര്‍ വാദിച്ചു.

© 2024 Live Kerala News. All Rights Reserved.