‘മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ കോടതിയില്‍ ഹാജരാവുമായിരുന്നില്ല’; ടിപി സെന്‍കുമാറിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നു എന്നും ദുഷ്യന്ത് ദവൈ പറഞ്ഞു. സെന്‍കുമാറിന്‍റെ പ്രസ്താവനയില്‍ കടുത്ത നിരാശയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ടിപി സെന്‍കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് ദുഷ്യന്ത് ദവൈ സെന്‍കുമാറിന്റെ നിലപാടില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് വിരമിച്ച് ശേഷം ടിപി സെന്‍കുമാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് വഴികാട്ടാന്‍ മാത്രമേ ഇതില്‍ സാധിക്കൂ എന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചു. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ടിപി സെന്‍കുമാറിന്‍റെ പ്രസ്താവനകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍കുമാറാണെന്നും കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.