പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്ന സുനിക്കൊപ്പം ജിന്‍സണും

പള്‍സര്‍ സുനി ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് സുനി ഫോണ്‍ചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിന്‍സണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോണ്‍ ചെയ്യുന്നതിന് സഹതടവുകാര്‍ സാക്ഷിയാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുനി ഫോണ്‍ചെയ്യുന്നത് കണ്ടെന്ന് ജിന്‍സണ്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സുനി സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കാക്കനാട് സബ് ജയിലിലെ പരിശോധന കഴിഞ്ഞ് അന്വേഷണ സംഘം മടങ്ങി. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകുമെന്നാണ് പൊലീസ് നിഗമനം.
കളമശേരി സിഐ ഇന്‍ഫോപാര്‍ക്ക് സിഎ എന്നിവരുടെ നേതൃത്വത്തില് നടത്തിയ ശാസ്ത്രീയ ദൃശ്യങ്ങള്‍ ലഭിച്ചത്. ജയിലിലെ സിസിടിവിയും സന്ദര്‍ശക രജിസ്റ്ററും സംഘം പരിശോധിച്ചിരുന്നു. സുനി കഴിഞ്ഞിരുന്ന സെല്ലിലും പൊലീസ് പരിശോധന നടത്തി.
സുനിയുടെ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ നിരവധി തവണ ജയിലില്‍ എത്തിയതായി ജയില്‍ രേഖകള്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇയാളെ ഏല്‍പ്പിച്ചെന്നായിരുന്നു സുനി നേരത്തെ പറഞ്ഞിരുന്നത്.
സുനി ജയിലില്‍ നിന്നും ദിലീപിന്റെ സുഹൃത്തും സവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. കാക്കനാട് സബ് ജയിലില്‍ തടവില്‍ കഴിയുന്ന സുനില്‍ കുമാര്‍ മൂന്ന് തവണ നാദിര്‍ഷയെ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും ജിന്‍സനുമടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സുനിക്കൊപ്പം പലകാലഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞവരാണ് മഹേഷ് ഒഴികെയുളള ആറു പേരും. തടവുകാരനല്ലാത്ത മഹേഷാണ് സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചത്.

© 2024 Live Kerala News. All Rights Reserved.