മൂന്നാര്‍ യോഗം അപ്രധാനമെന്ന് പറഞ്ഞിട്ടില്ലെന്ന് റവന്യുമന്ത്രി; റവന്യു സെക്രട്ടറി കാണിച്ചത് ചട്ടങ്ങള്‍ക്ക് നിരക്കാത്ത നടപടിയെന്ന് സിപിഐ

മൂന്നാര്‍ സര്‍വ്വകക്ഷിയോഗം അപ്രധാനമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കോട്ടയെത്തെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ എങ്ങനെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും ഇ ചന്ദ്രശേഖരന്‍ ചോദിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിട്ടു നിന്നത് മറ്റ് പരിപാടികള്‍ കാരണമാണെന്ന് ഇ ചന്ദ്രശേഖരന്‍ കുട്ടിച്ചേര്‍ത്തു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നാറില്‍ സര്‍വ്വകക്ഷി യോഗം നടക്കാനിരിക്കെ റവന്യൂ മന്ത്രി കോട്ടയത്തേക്ക് പോയിരുന്നു.
അതേ സമയം മൂന്നാറില്‍ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയ റവന്യൂ സെക്രട്ടറിയുടെ നടപടിയെ വിമര്‍ശിച്ച് സിപിഐ രംഗത്തെത്തി. റവന്യൂ സെക്രട്ടറി കാണിച്ചത് ചട്ടത്തിന് നിരക്കാത്ത നടപടിയാണെന്ന് സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
ബുധനാഴ്ച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയാണ് മൂന്നാര്‍ വിഷയത്തില്‍ റവന്യൂ സെക്രട്ടറി ഉന്നത തല യോഗം വിളിച്ചത്. യോഗത്തില്‍ നിന്ന് റവന്യൂ മന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിടച്ച് യോഗം ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച്ച നടന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഇടുക്കി ജില്ലാ കളക്ടറെയും വിളിച്ചിട്ടുണ്ട്.
നേരത്തെ മൂന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതല യോഗം വിളിക്കരുതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ എംഎം മണിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാറില്‍ ഉന്നതതല യോഗം വിളിച്ചത്. ഒരു കയ്യേറ്റക്കാരനു വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് വിഷയത്തില്‍ റവന്യു മന്ത്രി സ്വീകരിച്ചത്. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.